കൊച്ചി: ഹൃദയ സ്തംഭനം മൂലം മരിക്കുന്ന യുവാക്കളുടെ എണ്ണം അനുദിനം ക്രമാതീതമായി വര്‍ധിക്കുന്നത് സംബന്ധിച്ച് ആരോഗ്യമേഖല ഗൗരവമായ ഗവേഷണം നടത്തണമെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ.എ. എന്‍ ഷംസീര്‍ പറഞ്ഞു.എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആധുനിക രീതിയില്‍ തയ്യാറാക്കിയ റേഡിയല്‍ ലോഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പെട്ടന്നു കുഴഞ്ഞു വീണ് മരിക്കുന്നത്. കോവിഡിനു ശേഷമാണ് യുവാക്കള്‍ക്കിടയില്‍ ഇത്തരം മരണത്തിന്റെ സംഖ്യ വര്‍ധിച്ചിരിക്കുന്നത്. കൊവിഡിന്റെ അനന്തരഫലമാണോ അതല്ലെങ്കിൽ മറ്റേതെങ്കിലും കാരണമാണോയെന്നതു സംബന്ധിച്ച് ഗൗരവമായ പഠനം ആവശ്യമാണ്. മെഡിക്കല്‍ ട്രസ്റ്റ് പോലുള്ള ആശുപത്രികൾ അതിന് മുന്‍ കൈ എടുക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാരും സ്വകാര്യമേഖലയും ചേര്‍ന്നതാണ് കേരളത്തിന്റെ ആരോഗ്യമേഖല. ഇത്തരം ഗവേഷണത്തിന് സ്വകാര്യ മേഖലയുടെ പങ്ക് നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ആഞ്ചിയോഗ്രാം ചെയ്യുന്നതിന് വേണ്ടിവരുന്നതിനേക്കാൾ വളരെ കുറച്ചു സമയമേ ഇനി ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരൂ. ഇത്തരം രോഗികൾക്കായുള്ള ഡേ കെയർ സംവിധാനമായിട്ടായിരിക്കും റേഡിയൽ ലോഞ്ച് പ്രവർത്തിക്കുക.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഡോ.പി. വി തോമസ്, പി.വി സേവ്യര്‍ എന്നിവർ സംസാരിച്ചു. ഡോ. രാജശേഖര്‍ വര്‍മ്മ, ഡോ. സജി വി.കുരുട്ടുകുളം, ഡോ. മനു ആര്‍ വര്‍മ്മ, ഡോ.കെ.എസ് ഗോപകുമാര്‍, ഡോ.അരുണ്‍കുമാര്‍ ഗോപാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സൗത്ത് ബ്ലോക്കിലാണ് റേഡിയല്‍ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ‘റേഡിയല്‍ ലോഞ്ച് ‘ ഉദ്ഘാടനത്തോടനുബന്ധിച്ച് അടുത്ത മൂന്നു മാസം ഡേ കെയര്‍ ആന്‍ജിയോഗ്രാം സേവനം കേവലം പതിനായിരം രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബുക്കർമാൻ ന്യൂസ്, കൊച്ചി